മേലേപ്പറമ്പിൽ ആൺവീട് എന്നു പറയുംപോലെ ഒരു പെൺവീട്ടിലാണ് ജനിച്ചുവളർന്നത്. ചാച്ചൻ എന്ന് വിളിക്കുന്ന അപ്പനെക്കൂടാതെ വീട്ടിലുള്ളത് അമ്മച്ചിയും ഏഴു സഹോദരിമാരുമാണ്. ആറു പേർ മൂത്തവർ; ഒരാൾ ഇളയതും. ശരിക്കും ഒരു പെൺ വീടുതന്നെ, കല്ലുകളിയും അമ്മാനമാട്ടവും വളച്ചില്ലു കളിയും ഇട്ടൂലിയുമൊക്കെ ചിരപരിചിതം തന്നെ. നാട്ടിൻപുറത്തെ പെൺകുട്ടികളുടെ കളികളൊന്നും അപരിചിതമായില്ല. വീടിനുള്ളിലെ പെൺതിരക്കുകൾക്കിടയിൽ ഒരു ചായ തിളപ്പിക്കാനോ എന്തിനേറെ, ആഹാരം കഴിച്ച പാത്രം കഴുകാൻ പോലും ഇടം കിട്ടിയില്ലെന്നതാണ് നേര്. ഏഴാംക്ലാസ് വരെ വീടിനടുത്ത സ്കൂളിലായതിനാൽ ഊണുകഴിച്ചിരുന്നത് വീട്ടിൽ വന്നിട്ടാണ്. എട്ടാം ക്ലാസിൽ അല്പം ദൂരെയുള്ള സ്കൂളിലെത്തിയപ്പോഴാണ് ചോറു കൊണ്ടുപോകാനും പാത്രം കഴുകാനും ശീലിച്ചത്. ഏഴുപേർക്കിടയിലെ രാജകുമാരന് ഇത്തരം ശീലങ്ങൾ വൈകിക്കിട്ടിയ വിവേകമായിരുന്നു.
ഏഴു സഹോദരിമാരും എത്ര വ്യത്യസ്‌തരായിരുന്നുവെന്ന തിരിച്ചറിവ് പതുക്കെയാണുണ്ടായത്. അതാകട്ടെ ഓരോ വ്യക്തിയുടെയും അനന്യതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. സഹപാഠികൾ, ചങ്ങാതിമാർ എന്നിവരിലൊക്കെ പെൺകുട്ടികളും ധാരാളമുണ്ടായിരുന്നു. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് അമ്പരപ്പുളവാക്കുന്നവിധം വാക്കിലും നോക്കിലും അകലം പാലിച്ചായിരുന്നു അന്നത്തെ ജീവിതം. നാലു പതിറ്റാണ്ടിനുശേഷം ഈയിടെ ഒത്തുകൂടിയ അന്നത്തെ പത്താംക്ലാസുകാർക്ക് പറയാനുണ്ടായിരുന്നതും ഇതുതന്നെ. ഒന്നും മിണ്ടാൻ പോലും അവസരം കുറവായിരുന്ന കാലം. അതിനു പരിഹാരമെന്നോണം ഇന്ന് വിശേഷങ്ങൾ വിസ്തരിക്കുന്ന മധ്യവയസ്‌കർ!
പഠനം കഴിഞ്ഞ് അധ്യാപകജോലിയിൽ പ്രവേശിച്ചപ്പോൾ സഹപ്രവർത്തകരിലേറെയും സ്ത്രീകളായിരുന്നു. എന്നാൽ, മറ്റു സ്‌കൂളുകളിലെക്കാൾ പുരുഷസാന്നിധ്യം കൊണ്ട് അനുഗൃഹീതമായിരുന്നു സ്വന്തം സ്‌കൂൾ. അതിനാൽ സ്‌റ്റാഫ്റൂം ഒരു പെൺവീടായി മാറിയില്ല. എന്നാലും ഭൂരിപക്ഷം അവർക്കു തന്നെയായിരുന്നു. ഇതിനിടെ സമാന്തര വിദ്യാഭ്യാസപരിശ്രമങ്ങളിലും ഇതര പരിശീലനപരി പാടികളിലും സജീവമായതോടെ നിരവധി സുഹൃത്തുക്കളെയും സഹകാരികളെയും ലഭിച്ചതിൽ പലരും ആജന്മസൗഹൃദം പാലിക്കാൻ തക്കവിധം മനസ്സടുപ്പം തോന്നിയ സ്ത്രീകളായിരുന്നു. പ്രായത്തിൽ മൂത്തവരും ഇളയവരും മാത്രമല്ല, സമപ്രായക്കാരും സുലഭം. ഓരോരുത്തരും തനിമയാർന്ന സവിശേഷതകൾകൊണ്ട് ശ്രദ്ധയാകർഷിച്ചുപോന്നു.





